കൊട്ടിയൂർ: ചെട്ടിയാംപറമ്പ് പൂക്കുണ്ടിൽ ആനപ്രതിരോധമതിൽ കടന്ന് കാട്ടാന ജനവാസ മേഖലയിൽ. ഞായറാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. ആറളം വന്യജീവി സങ്കേതത്തിൽ നിന്നും ചീങ്കണ്ണിപ്പുഴക്ക് ഇക്കരെയുള്ള ആനപ്രതിരോധ മതിലും കടന്നാണ് കാട്ടാന ജനവാസ മേഖലയിൽ എത്തിയത്. കൃഷിയിടത്തിലെ പ്ലാവ് കുലുക്കി ചക്കയിടുന്ന ശബ്ദം കേട്ടാണ് പ്രദേശവാസികൾ ആനയെത്തിയ വിവരം അറിയുന്നത്. തുടർന്ന് പ്രദേശവാസികൾ കൂട്ടമായി ഒച്ചവെച്ച് ആനയെ തുരത്താൻ ശ്രമിച്ചെങ്കിലും ആന ജനങ്ങളുടെ നേരെ തിരിയും ആളുകളെ ഓടിക്കുകയും ചെയ്തു. ഏറെനേരത്തെ ശ്രമത്തിനൊടുവിൽ ഇന്നലെ പുലർച്ചെ 12 ഓടെയാണ് കാട്ടാനയെ തിരികെ വനത്തിലേക്ക് തുരത്താനായത്.
സ്ഥലത്ത് എത്തിയ വനംവകുപ്പിന് മുന്നിൽ പ്രദേശവാസികൾ പ്രതിഷേധവുമായെത്തി.
കഴിഞ്ഞവർഷം ഇതേ സ്ഥലത്ത് കാട്ടാന മതിൽ ഭേദിച്ച് എത്തിയിരുന്നു. ഇതിനെ തുടർന്ന് അടിയന്തരമായി ആനമതിലിന് മുകളിലൂടെ വൈദ്യുത തൂക്കു വേലി സ്ഥാപിക്കുമെന്ന് വനപാലകർ ഉറപ്പു നൽകുകയും ഉടൻ നിർമാണ ആരംഭിക്കുമെന്ന് അറിയിച്ചതുമാണ്.
എന്നാൽ, വർഷം ഒന്ന് പിന്നിട്ടിട്ടും നടപടി ഉണ്ടാകാത്തതിലാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. സ്ഥലത്തുണ്ടായിരുന്ന കേളകം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു ചാക്കോ യുമായും വനപാലകർ ചർച്ച നടത്തുകയും പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് മാർച്ച് മാസത്തിൽ ഫെൻസിംഗ് നിർമാണം പൂർത്തിയാക്കുമെന്നും കഴിഞ്ഞദിവസം തന്നെ പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫിന്റെ നേതൃത്വത്തിൽ ഇതിനായുള്ള എസ്റ്റിമേറ്റ് നടപടികൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും നാട്ടുകാരെ അറിയിച്ചു. തുടർന്ന് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.